പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.